തലപ്പാവിന്റെ ഗാംഭീര്യത


ഒരിക്കല്‍ ഖുതുബുല്‍ മക്തൂം സയ്യിദുനാ തിജാനി(റ) തങ്ങളുടെ ഗൃഹത്തിലേക്ക് അവിടുത്തെ പ്രിയങ്കരനും മഹാവലിയ്യുമായ സയ്യിദീ അലിയ്യുല്‍ അമില്ലാസ്(റ) എന്ന മഹാന്‍ കടന്നുവന്നു. അന്നേരം, കൊമ്പവെക്കപ്പെടുന്നതിന് മുന്നോടിയായുള്ള തലമുണ്ഡനത്തിന് വിധേയമായി ഇരിക്കുകയായിരുന്നു സയ്യിദുനാ ശൈഖ്(റ).
സ്വഭാവികമായും വെറുതെ നിന്ന സയ്യിദീ അലി അമില്ലാസ്(റ)വിന്റെ കണ്ണുകള്‍ ചെന്നെത്തിപ്പെട്ടത് അവിടെയൊരു ഉയര്‍ന്ന പ്രതലത്തിന്മേലിരുന്ന സയ്യിദുനാ ശൈഖ്(റ)വിന്റെ പാവനമായ തലപ്പാവിലേക്കാണ്. അത്യുന്നതമായ രഹസ്യങ്ങളെയും മഹത്വങ്ങളെയും ഉള്‍ക്കൊണ്ട സയ്യിദുനാ ശൈഖ്(റ)വിന്റെ ശിരസ്സുമായി അഭേദ്യബന്ധമുണ്ടായിരുന്ന ആ തലപ്പാവിനും പലവിധ പ്രത്യേകതളുണ്ടായിരുന്നു. പക്ഷെ, അതൊന്നും ചിന്തിക്കാതെ ആ തലപ്പാവില്‍ നിന്നും ബര്‍കത്തെടുക്കുക എന്ന ഉദ്ദേശത്തോടെ സയ്യിദീ അലിയ്യുല്‍ അമില്ലാസ്(റ) അതെടുത്ത് തലയില്‍ വെച്ചു. പക്ഷെ, മഹത്തായ ആ തലപ്പാവിനെ സ്വന്തം തലയില്‍ വെച്ചതിലൂടെ അതിലടങ്ങിയിരുന്ന രഹസ്യത്തെയും മഹത്വത്തെയും താങ്ങാനുള്ള ശേഷിയില്ലാത്ത കാരണത്താല്‍ വലിയൊരു വീഴ്‍ചയായിരുന്നു സയ്യിദീ അലി(റ) വരുത്തിവെച്ചത്. ഫലമോ, തലപ്പാവ് വെച്ചതും മഹാനവര്‍കളുടെ കണ്ണുകള്‍ രണ്ടും അതിന്റെ സ്ഥാനത്ത് നിന്ന് പുറത്ത് വീഴുന്ന അവസ്ഥയിലെത്തി. മഹാന്‍ ഉടന്‍ തന്നെ തന്റെ ഇരുകണ്ണുകളുടെ മേലും തന്റെ രണ്ടു കൈകളും വെച്ച് നിലവിളിച്ച് കൊണ്ട് സയ്യിദീ ഖുതുബുല്‍ മക്തൂം(റ)വിനോട് സഹായം തേടി.
അപ്പോഴാണ് സയ്യിദീ ഖുതുബുല്‍ മക്തൂം(റ) ആ കാഴ്‍ച കാണുന്നത്. സയ്യിദുനാ(റ) വേഗം തന്നെ സയ്യിദീ അലി അമില്ലാസ്(റ)വിന്റെ തലയില്‍ തന്റെ തലപ്പാവിനെ നീക്കിക്കൊണ്ട് അല്‍പം ഗൗരവത്തോടെ ചോദിച്ചു : ഇതിന് മാത്രം എന്താണ് നിന്നെ പ്രേരിപ്പിച്ചത്!!?
തുടര്‍ന്ന്, അലിയ്യുല്‍ അമില്ലാസ്(റ)വിന്റെ വീഴ്‍ച പൊറുത്തുകൊടുക്കാനും മഹാനരുടെ കണ്ണുകള്‍ ഒരിക്കലും ഊരിപ്പോകാതിരിക്കാനും വേണ്ടി അല്ലാഹുവിനോട് കരുണ തേടിക്കൊണ്ട് സയ്യിദീ ഖുതുബുല്‍ മക്തൂം(റ) ദുആ ഇരന്നു.

No comments:

Post a Comment