വല്ല നിലത്തീന്നും എന്നെ വിളിപ്പോര്‍ക്ക്


അല്ലാഹുവിന്റെ ഔലിയാക്കള്‍ വിദൂരദിക്കുകളിലുള്ളവരെപ്പോലും സഹായിച്ച നിരവധി സംഭവങ്ങള്‍ നമുക്കറിയാവുന്നതാണ്. സയ്യിദുനാ തിജാനി(റ) വിന്റെ അത്തരമൊരു കറാമത്തിതാ :
സയ്യിദുനാ(റ)വിന്റെ അനുചരരുടെ കൂട്ടത്തിലെ ഒരു മഹാപണ്ഡിതനായിരുന്നു അല്‍ ഹാജ് അബൂ മുഹമ്മദ് സയ്യിദീ അദ്ദാവ്ദീ തിലിംസാനി(റ). വിവിധവിഷയങ്ങളില്‍ അവഗാഹമുണ്ടായിരുന്ന ഈ പുണ്യാത്മാവ് നിരവധി രചനകളുടെയും ഉടമയാണ്. ഈ പുണ്യാത്മാവിനെ അതികഠിനമായൊരു വിപത്തില്‍ നിന്നും കറാമത്തിലൂടെ സയ്യിദുനാ(റ) രക്ഷിക്കുകയുണ്ടായി. പ്രസ്‍തുത സംഭവം മഹാനവര്‍കള്‍ തന്നെ പറയട്ടെ :
"യുവാവായിരുന്ന കാലത്ത് എന്റെ സ്വദേശമായ തിലിംസാനില്‍ നിന്നും വിജ്ഞാനസമ്പാദനത്തിനായി ഞാന്‍ ഫാസിലേക്ക് വരി കയുണ്ടായി. ഒരുപാട് മഹത്തുക്കളില്‍ നിന്നും ഞാന്‍ വിദ്യ നുകര്‍ന്നു. അക്കൂട്ടത്തില്‍ സയ്യിദീ അഹ്‍മദ് തിജാനി(റ)വിന്റെ അടുത്ത സഹചാരിയായ ശൈഖ് മുഹമ്മദ് ബ്‍നു മഷ്‍രി(റ)വും പെടും. കാലങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ച് പോകാന്‍ ഞാന്‍ തീരുമാനിച്ചു. ഞാനെന്റെ മഷാഇഖുമാരോട് വിടപറയാനായി ഓരോരുത്തരുടെയും അടുക്കലേക്ക് ചെന്നു. ഒപ്പം സാധാരണ എന്റെ പതിവനുസരിച്ച് അവരില്‍ നിന്ന് പുണ്യം ലഭ്യമാക്കാനും ഉപദേശം തേടാനും ദുആ ചെയ്യിപ്പിക്കാനും കരുതിയിരുന്നു. അങ്ങനെ മുമ്പ് സൂചിപ്പിച്ച, സയ്യിദീ മുഹമ്മദ് ബ്‍നു മഷ്‍രി(റ) വിന്റെ അടുക്കലേക്കും ചെന്നു. അന്നേരം മഹാന്‍ എനിക്ക് കുറെ ഉപദേശങ്ങള്‍ നല്‍കി. കൂട്ടത്തില്‍ ഏതെങ്കിലും കഠിനവിഷമത്തില കപ്പെടുന്ന പക്ഷം സയ്യിദീ അഹ്‍മദുത്തിജാനി(റ) വിനെക്കൊണ്ട് ഇസ്‍തിഗാസ ചെയ്യണമെന്നും പ്രത്യേകം ഓര്‍മ്മിപ്പിച്ചു. ഇക്കാര്യം വളരെ ശക്തിയായിട്ടായിരുന്നു അവിടുന്ന് എന്നോട് സൂചിപ്പിച്ചത്. അങ്ങനെ, മഷാഇഖുമാരോടെല്ലാം വിട പറഞ്ഞു കൊണ്ട് ഫാസില്‍ നിന്നും എന്റെ നാടായ തിലിംസാനിലേക്ക് ഞാന്‍ യാത്രയായി.
കുറച്ച് കാലത്തിന് ശേഷം പരിശുദ്ധ ഹജ്ജ് കര്‍മ്മത്തെ ലക്ഷ്യം വെച്ച് ഞാന്‍ കപ്പല്‍ കയറി. അല്ലാഹു(സു)വിന്റെ അലംഘനീയമായ വിധിയെന്ന് തന്നെ പറയാം, ഞാനുള്‍പ്പെട്ടിരുന്ന കപ്പല്‍ യാത്രക്കിടയില്‍ ചിന്നിച്ചിതറിപ്പോയി. ഈ അപകടത്തില്‍ അവസാനം ശേഷിച്ചതാകട്ടെ ഞാനും ഏഴോളം പേരും മാത്രം. കപ്പലില്‍ നിന്നു അടര്‍ന്ന ഒരു പലകയില്‍ മുറുകെപ്പിടിച്ച് ഞങ്ങള്‍ രക്ഷപ്പെടുകയായിരുന്നു. അവസാനം കടലിന് നടുവിലെ ഒരു ദ്വീപിലേക്ക് ആ പലക ഞങ്ങളെക്കൊണ്ടെത്തിച്ചു. അവിടെ ഇറങ്ങുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗ്ഗമൊന്നുമില്ല. മരണത്തെയും പ്രതീക്ഷിച്ചു കൊണ്ട് ഞങ്ങള്‍ ഇരിപ്പ് തുടങ്ങി. ഞങ്ങളാരും പരസ്‍പരം സംസാരിച്ചിരുന്നില്ല. അങ്ങനെയിരിക്കവെ, ഫാസ് നഗരത്തെ വിശേഷങ്ങളെക്കുറിച്ചും അവിടെയുണ്ടായിരുന്ന എന്റെ മഷാഇഖുമാരെക്കുറിച്ചുമുള്ള ചിന്തകള്‍ അല്ലാഹു(സു) എന്റെ അന്തരാളത്തില്‍ പ്രതിഫലിപ്പിച്ചു. പെട്ടെന്ന്, ശൈഖ് മഷ്‍രി(റ) വിന്റെ ഉപദേശം എനിക്കോര്‍മ്മ വന്നു. താമസിച്ചില്ല, ആ ദുര്‍ഘട ഘട്ടത്തില്‍ ആ ഉപദേശത്തെ ശിരസ്സാവിച്ച് കൊണ്ട് അതേയവ സ്ഥയിലായിത്തന്നെ ഞാന്‍ മഹാനായ സയ്യിദീ അഹ്‍മദു ത്തിജാനി(റ)വിനോട് ഇസ്‍തിഗാസ നടത്തി. പെട്ടെന്ന് ഒരു തരം മയക്കം എന്നെ പിടികൂടി. അപ്പോഴതാ സയ്യിദീ അഹ്‍മദു ത്തിജാനി(റ) എന്റെ മുന്നില്‍ നില്‍ക്കുന്നു. അവിടുന്ന് എന്നോട് പറഞ്ഞു : "يا عليما بالألطاف نجنا مما نخاف എന്ന് നീ ചൊല്ലുക".
ഇത്രയും പറഞ്ഞതും ഞാനാ മയക്കത്തില്‍ നിന്നുണര്‍ന്നു. സയ്യി ദുനാ(റ)വിന്റെ കല്‍പന പോലെ ആ ദുആ ഞാന്‍ ഓതാന്‍ തുടങ്ങി. കുറച്ച് കഴിയുമ്പോഴേക്കും, ഒരു കപ്പല്‍ ഞങ്ങളുടെ മുന്നില്‍ വെളിവായി. കപ്പിത്താനാകട്ടെ, ഞങ്ങളെ കാണുകയും ചെയ്‍തു. അദ്ദേഹം കപ്പലിനെ ഞങ്ങളിരുന്ന ദ്വീപിലേക്കടുപ്പിച്ച് ഞങ്ങളെയും കൂടി ആ കപ്പലില്‍ കയറ്റി. അങ്ങനെ സുരക്ഷിതമായി ഞങ്ങള്‍ കരയിലേക്കെത്തിച്ചേര്‍ന്നു".
സയ്യിദീ ദാവ്ദീ(റ) തുടരുന്നു :
"ആ ദുരിത ദിനത്തെ ഞാന്‍ പ്രത്യേകം കുറിച്ച് വെച്ചിരുന്നു. പിന്നീട് ഫാസിലേക്ക് ഞാന്‍ മടങ്ങിയെത്തി സയ്യിദുനാ(റ)വിനെ തേടി. പക്ഷെ എനിക്ക് കിട്ടിയ വിവരം മഹാനവര്‍കല്‍ വഫാ ത്തായി എന്നതായിരുന്നു. അന്നേരം സയ്യിദുനാ(റ)വിന്റെ വഫാത്ത് ദിനത്തെക്കുറിച്ച് ഞാന്‍ അന്വേഷണം നടത്തി. അപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി ; സയ്യിദുനാ(റ) വഫാത്തായ അതേ വ്യാഴാഴ്‍ച ദിനമായിരുന്നു, എനിക്ക് സംഭ വിച്ച ദുരിതവും തുടര്‍ന്ന് വെളിവായ മഹാനവര്‍കളുടെ കറാമത്തും സംഭവിച്ചത്".

No comments:

Post a Comment